Tuesday, July 27, 2010

ത്വാഹിര്‍ തങ്ങള്‍: വിശുദ്ധിയുടെ നിലാവെളിച്ചം

ത്വാഹിര്‍ തങ്ങള്‍: വിശുദ്ധിയുടെ നിലാവെളിച്ചം
സൈനുല്‍ മുഹഖിഖീന്‍ ശൈഖുനാ സയ്യിദ്
ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ വിയോഗം സൃഷ്ടിച്ച വേദനയ്ക്ക് നാലു വര്‍ഷം.
2006 സെപ്തംബര്‍ 2 ശനിയാഴ്ച ശഅ്ബാന്‍ 10ന്റെ സായം സന്ധ്യയില്‍
പണ്ഡിതന്മാരും മുതഅല്ലിമുകളും ഖുര്‍ആന്‍ കൊണ്ടും നബികീര്‍ത്തനം കൊണ്ടും
അഭൗമ സൗരഭം തീര്‍ത്ത, മാലാഖമാര്‍ പെയ്തിറങ്ങിയ പുണ്യസദസ്സില്‍ വെച്ച്
എല്ലാവരോടും പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ആ വിശുദ്ധാത്മാവ് ഇലാഹീ
സവിധത്തിലേക്ക് ശാന്തമായി പറന്നുപോയി.
കളങ്കമില്ലാത്ത വിശ്വാസവും വിശ്രമമില്ലാത്ത കര്‍മവും വഴി സ്ഫുടം
ചെയ്‌തെടുത്ത മനസ്സും ശരീരവുമായി റഹ്മത്തിന്റെ മലക്കുകളുടെ
ചിറകിനടിയിലായിരുന്നു വിശുദ്ധിയുടെ പര്യായമായ ത്വാഹിര്‍ തങ്ങളുടെ ഹ്രസ്വമായ
ജീവിതമത്രയും. അതി ഭൗതികതയുടെ ആസക്തി നിറഞ്ഞ ആധുനിക ലോകത്ത് ഒരു
കറാഹത്തിലേക്ക് പോലും നീങ്ങാതെ മനസ്സും ശരീരവും കാത്തുസൂക്ഷിക്കാന്‍
അപാരമായ ഹിമ്മത്ത് തന്നെ വേണം. ത്വാഹിറെന്ന പേര് പോലെ വിശുദ്ധമായിരുന്നു
അവിടുത്തെ ജീവിതമത്രയും.
വിശുദ്ധ പ്രവാചകര്‍ മുഹമ്മദ് നബി(സ)യുമായി ബന്ധപ്പെട്ടതിനെല്ലാം അല്ലാഹു
മഹത്വം നല്‍കി. അവിടുത്തെ വിശുദ്ധ രക്തത്തില്‍ നിന്നുണ്ടായ സന്താന
പരമ്പര-അഹ്‌ലുബൈത്ത് - മുസ്‌ലിം ഉമ്മത്തിന്റെ പ്രതീക്ഷയും അഭയസ്ഥാനവുമാണ്.
പ്രവാചകരുടെ പ്രിയപുത്രി ഫാത്വിമ(റ)യുടെ സന്താന പരമ്പരയിലൂടെ അഹ്‌ലുബൈത്ത്
നിലനിന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ അഹ്‌ലുബൈത്തിന്റെ പരിശുദ്ധിയും
മഹത്വവും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അഹ്‌ലുബൈത്ത് ലോകാവസാനം വരെ
നിലനില്‍ക്കും. പരമ്പരാഗതമായി അവര്‍ നിലനിര്‍ത്തിപ്പോന്നതും പഠിപ്പിച്ചതും
നടപ്പില്‍ വരുത്തിയതുമാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വഴി. മദീന മുനവ്വറയില്‍
നിന്ന് യമനിലെ ഹളര്‍ മൗത്ത് വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഹ്‌ലു
ബൈത്ത് എത്തിയിട്ടുള്ളത്. പലപ്പോഴായി യമനില്‍ നിന്ന് കേരളത്തിലെത്തിയ
സയ്യിദ് ഖബീലകളില്‍ സുപ്രധാനമായൊരു ഖബീലയാണ് സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍
തങ്ങളുടെ അഹ്ദല്‍ ഖബീല.
ഹുസൈന്‍ (റ)ന്റെ സന്താന പരമ്പരയില്‍ മൂന്നാമത്തെ കണ്ണിയായ മൂസല്‍ ഖാളിം
(റ) വിശ്രുതനാണല്ലോ. ഇവരുടെ 37 മക്കളില്‍ പ്രമുഖനായ ഔന്‍ (റ) ന്റെ ഒമ്പതാം
തലമുറയില്‍ ഏറെ പ്രസിദ്ധനാണ് അലിയ്യുല്‍ അഹ്ദല്‍ (റ). വിനയത്താല്‍
ചാഞ്ഞവന്‍ എന്ന് അഹ്ദലിന് അര്‍ത്ഥമുണ്ട്. തഖ്‌വ, വിജ്ഞാനം, സേവനം
എന്നിവയെല്ലാം നിറഞ്ഞു നില്‍ക്കുമ്പോഴും വിനയത്താല്‍ ശിരസ്സ്
കുനിഞ്ഞവരായിരുന്നു അവര്‍. അല്ലാഹുവിനെ അറിഞ്ഞവര്‍ എന്നും അല്ലാഹുവിലേക്ക്
ഏറ്റവും അടുത്തവര്‍ എന്നുമൊക്കെ അഹ്ദലിന് അര്‍ത്ഥതലങ്ങളുണ്ട്. അഹ്ദല്‍
ഖബീലയില്‍ വിരിഞ്ഞവരെല്ലാം പേര് അന്വര്‍ത്ഥമാക്കി ഇലാഹീ വഴിയില്‍
വിളക്കുമാടങ്ങളായി പരിലസിച്ചു. അലിയ്യുല്‍ അഹ്ദലിന്റെ സന്താന പരമ്പരയില്‍
പതിനാറാം കണ്ണിയാണ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഖിയാമി അഹ്ദല്‍ (റ). ഒരു
നിയോഗം പോലെ അദ്ദേഹം യമനില്‍ നിന്നും ദീനീ പ്രതാപമുറങ്ങുന്ന മലബാറില്‍
വന്നു ബൈത്താന്‍ ഔലിയയുടെ മകളെ വിവാഹം ചെയ്യുന്നു. ആ ദാമ്പത്യ വല്ലരിയില്‍
അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ എന്ന കുട്ടിയെ സമ്മാനിച്ച് മഹാന്‍ മക്കയിലേക്ക്
തിരിച്ചുപോകുന്നു. പന്ത്രണ്ടാം വയസ്സില്‍ മകന്‍ പിതാവിനെതേടി
മക്കയിലേക്ക്. പിതാവിനുകീഴിലും പ്രമുഖപണ്ഡിതന്മാര്‍ക്കുകീഴിലുമായി 13
വര്‍ഷത്തെ ദീനി വിജ്ഞാനംനുകര്‍ന്ന സേവന ദൗത്യവുമായി സയ്യിദ് അബ്ദുല്‍
ഖാദിര്‍ അഹ്ദല്‍ മലബാറിലേക്ക് തിരിച്ചുവന്നു. ഇവരുടെ സന്താനങ്ങളില്‍
പ്രമുഖനായ സയ്യിദ് മുഹമ്മദ് അല്‍ അഹ്ദല്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ക്ക് 11
മക്കള്‍. മൂത്ത പുത്രന്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞി തങ്ങളുടെ 10 മക്കളില്‍
അഞ്ചാമനാണ് നമ്മുടെ നാടിന്റെ ആത്മീയ വെളിച്ചമായി പരിലസിച്ച ശൈഖ് സയ്യിദ്
മുഹമ്മദ് ത്വാഹിറുല്‍ അഹ്ദല്‍ (റ). കൊന്നാരയില്‍ അന്ത്യവിശ്രമം കൊള്ളുന്ന
കൊഞ്ഞുള്ള ഉപ്പാപ്പ തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ പൂക്കുഞ്ഞി തങ്ങള്‍
ബുഖാരിയുടെ മകന്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ ബുഖാരി തങ്ങളുടെ മകള്‍
ശരീഫ ഫാത്വിമ കുഞ്ഞി ബീവിയാണ് ത്വാഹിര്‍ തങ്ങളുടെ വന്ദ്യ മാതാവ്. അഹ്ദല്‍,
ബുഖാരി ഖബീലകളുടെ വംശ വിശുദ്ധിയുമായി പുണ്യ ജന്മമായിരുന്നു എല്ലാ നിലയിലും
വിശുദ്ധിയുടെ പര്യായമായ തങ്ങളുടേത്. (ജനനം ഹിജ്‌റ 1365 ജുമാദുല്‍ ആഖിര്‍
25).
ഇല്ലായ്മകളുടെ വറുതികള്‍ക്കിടയിലും നന്മകളൊന്നും കൈവിടാത്ത
കുടുംബമായിരുന്നു തങ്ങളുടേത്. കൊടിയ ദാരിദ്ര്യത്തിനിടയിലും മക്കളെയെല്ലാം
ഇല്‍മിന്റെ ഉന്നതങ്ങള്‍ ചവിട്ടിക്കയറാന്‍ പാകമാക്കി. മദ്രസാ പഠനത്തോടൊപ്പം
ദര്‍സ് പഠനം തുടങ്ങിയ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പിന്നീട് പല
നാടുകളിലായി പഠനം പൂര്‍ത്തിയാക്കി. കിലോമീറ്റുകള്‍ നടന്നു ചെന്നാണ് അന്ന്
തങ്ങള്‍ പഠിച്ചത്. 1972ല്‍ ഫൈസി ബിരുദവുമായി പൊതു സേവന രംഗത്തേക്ക്. ഒരു
നിയോഗമെന്നു തന്നെ പറയാം തങ്ങളുടെ സേവനപഥം കാസര്‍കോടിന് ലഭിച്ചു.
ഉറുമിയില്‍ മുദരിസായി കാസര്‍കോടിനെ സ്വീകരിച്ച തങ്ങള്‍ പിന്നീട് ഈ നാടിന്റെ
ഭാഗമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ സംഘാടന
മേഖലകളിലും തങ്ങള്‍ ശ്രദ്ധയൂന്നി. എഴുപതുകളുടെ അവസാനം കട്ടത്തടുക്കയില്‍
ഒരു യതീംഖാനയിലൂടെ തുടങ്ങിയ സാമൂഹിക വിപ്ലവം 1992ല്‍ മുഹിമ്മാത്തിന്റെ
പിറവിയോടെ ഉന്നതങ്ങളിലെത്തി.
ത്വാഹിര്‍ തങ്ങളുടെ പ്രിയ മുഹിമ്മാത്ത്
ഒരു നാടിനെയും സമൂഹത്തെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും
ആത്മീയമായും എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന ത്വാഹിര്‍ തങ്ങളുടെ
വര്‍ഷങ്ങളുടെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലമാണ് കാസര്‍കോട് താലൂക്കിലെ
പുത്തിഗെയിലെ മുഹിമ്മാത്ത് സ്ഥാപന സമുച്ചയം. സ്വന്തം കീശയില്‍ നിന്ന്
കാശെടുത്ത് സ്ഥലം വാങ്ങി ആളുകള്‍ തിരിഞ്ഞു നോക്കാന്‍ പോലും മടിച്ചിരുന്ന
കട്ടത്തടുക്കയിലെ പാറപ്പുറത്ത് തങ്ങള്‍ നട്ടുപിടിപ്പിച്ച മുഹിമ്മാത്തിനെ
ഒന്നര ദശാബ്ദം കൊണ്ട് 35 ഏക്കര്‍ വിസ്തൃതിയില്‍ 20ലേറെ സ്ഥാപന
സമുച്ചയങ്ങളുള്ള വലിയൊരു കാരുണ്യ കേന്ദ്രമാക്കി വളര്‍ത്തിയെടുത്താണ്
തങ്ങള്‍ വിടചൊല്ലിയത്. അവിടുത്തെ അഭിലാഷം പോലെ അനാഥ-അഗതികളും
മുതഅല്ലിമുകളും ഹാഫിളുകളുമായ ആയിരത്തോളം അന്തേവാസികളുടെ തസ്ബീഹിന്റെയും
ഖുര്‍ആന്‍ പാരായണത്തിന്റെയും മാധുര്യമാസ്വദിച്ച് മുഹിമ്മാത്ത് മസ്ജിദിനു
ചാരെ ശൈഖുനാ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അന്ത്യ വിശ്രമം
കൊള്ളുന്നു. ഇരുപതാണ്ട് പൂര്‍ത്തിയാക്കുന്ന മുഹിമ്മാത്ത് ഇന്ന് ഉത്തര
കേരളത്തിന്റെയും ദക്ഷിണ കര്‍ണ്ണാടകയുടെയും പ്രതീക്ഷയുടെ തുരുത്താണ്.
പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന
മുഹിമ്മാത്ത് തങ്ങളുസ്താദിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഉദാരമതികളുടെ
സഹായ സഹകരണങ്ങള്‍ കൊണ്ട് ഇന്ന് വളര്‍ച്ചയുടെ പടവുകളൊന്നൊന്നായി
ചവിട്ടിക്കയറുന്നു. ഒരു സ്ഥാപനത്തോടൊപ്പം സമൂഹവും വളരുന്ന വിസ്മയ
ദൃശ്യമാണ് മുഹിമ്മാത്ത് നഗര്‍.

ആണ്ട് നേര്‍ച്ച
മുഹിമ്മാത്ത് സ്ഥാപന കവാടത്തില്‍ ആത്മീയ പ്രൗഢിയോടെ ഉയര്‍ന്നു
നില്‍ക്കുന്ന ഖുബ്ബകള്‍ക്കു കീഴെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ
മഖ്ബറ. ജീവിത കാലത്തെന്ന പോലെ മരണ ശേഷവും പ്രതിദിനം നൂറുകണക്കിനാളുകളാണ്
തങ്ങളെ സന്ദര്‍ശിക്കാനെത്തുന്നത്. രാപ്പകലെന്നില്ലാതെ അനേകമാളുകള്‍ ഈ
മസാറിലെത്തി ആത്മ സംതൃപ്തിയോടെ തിരിച്ചുപോകുന്നു. എല്ലാ ദിവസവും കൂട്ട
സിയാറത്തുകള്‍! എല്ലാ വര്‍ഷവും ശഅ്ബാനില്‍ തങ്ങളുടെ വഫാത്വിന്റെ വാര്‍ഷികം
സമുചിതമായി ആചരിക്കുന്നു. മുഹിമ്മാത്ത് നഗറിനു പുറമെ നാടൊട്ടുക്കും
അനുസ്മരണ പരിപാടികള്‍ നടക്കുന്നു. വിശുദ്ധ ജീവിതം ചര്‍ച്ച ചെയ്യുന്ന
വേദികള്‍ എങ്ങും സജീവമാകുന്നു.

മുഹിമ്മാത്തില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആണ്ട് നേര്‍ച്ചയുടെ സമാപന പരിപാടികള്‍ വ്യാഴാഴ്ച തുടങ്ങും.

കാസര്‍കോട് : പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയുടെ
സമാപന ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടക്കുന്ന മുഹിമ്മാത്ത് വാര്‍ഷിക
സനദ് ദാന സമ്മേളന പരിപാടികള്‍ക്ക് വ്യാഴാഴ്ച (ഈ മാസം 29ന്) തുടക്കം
കുറിക്കും. 25ന് തുടങ്ങിയ മതപ്രഭാഷണ പരമ്പര ബുധനാഴ്ച രാത്രി സമാപിക്കും.
മൂന്ന് ദിവസങ്ങളിലായി ദിഖ്ര്‍ ദുആ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, ഫിഖ്ഹ്
സെമിനാര്‍, പൂര്‍വ്വ വിദ്യാര്‍ഥിþ, ഹിമമി സംഗമങ്ങള്‍ തുടങ്ങിയ പ്രൗഢ
പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി സനദ് ദാന മഹാസമ്മേളനത്തോടെ
സമാപിക്കും.
പ്രതിദിനം നൂറുകണക്കിന് വിശ്വാസികള്‍ സിയാറത്തിനെത്തുന്ന അഹ്ദല്‍
മഖാമില്‍ നടക്കുന്ന ആണ്ട് നേര്‍ച്ച പതിനായിരങ്ങളുടെ ആത്മീയ സംഗമവേദിയാകും.
പ്രമുഖ പണ്ഡിതര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കും. 92 ല്‍
സ്ഥാപിതമായ തെന്നിന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാ കേന്ദ്രമായ
മുഹിമ്മാത്ത് സ്ഥാപന സമുച്ചയത്തിന്റെ വാര്‍ഷികവും ശരീഅത്ത് ഹിഫ്‌ളുല്‍
ഖുര്‍ആന്‍ കോളെജുകളുടെ സനദ് ദാനവുമാണ് മുഹിമ്മാത്തിന്റെ സ്ഥാപകന്‍ കൂടിയായ
സയ്യദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നാലാം ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച്
പുത്തിഗെ മുഹിമ്മാത്ത് നഗറില്‍ നടക്കുന്നത്.
29ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുഹിമ്മാത്ത് ഡോട്ട് കോം പോര്‍ട്ടലിന്റെ
ലോഞ്ചിംഗ് þ സംസ്ഥാന ദേവസ്വം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍
നിര്‍വക്കും. വ്യാഴാഴ്ച വൈകിട്ട് നാലിന് ഇച്ചിലംകോട് മഖാം സിയാറത്തിന്
സയ്യിദ് അബ്ദുല്ല കോയ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. നാല് മണിക്ക്
കുമ്പള മുതല്‍ മുഹിമ്മാത്ത് നഗര്‍ വരെ വിളംബര ജാഥ നടക്കും. 5.30 ന് സ്വാഗത
സംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പതാക
ഉയര്‍ത്തും. 6.30 ന് പൈവളിഗെ കട്ടത്തിലയില്‍ നിര്‍മാണം പൂര്‍ത്തിയായ
മുഹിമ്മാത്ത് മസ്ജിദിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അബ്ദുല്ല ഹുസൈന്‍
നിര്‍വഹിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് അഹ്ദല്‍ മഖാം സിയാറത്തിന് സയ്യിദ്
കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. പ്രാരംഭ സമ്മേളനം സയ്യിദ്
ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, യു.വി
ഉസ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മച്ചംപാടി
പ്രസംഗിക്കും. കണച്ചൂര്‍ മോണു ഹാജി, യു.ടി ഖാദര്‍ എം.എല്‍.എ, മൊയ്തീന്‍ ബാവ
മംഗളുരു, കോണന്തൂര്‍ ബാവ ഹാജി പ്രകാശനം നിര്‍വ്വഹിക്കും. നാലിന്
മുഹിമ്മാത്ത് സ്വീറ്റ് വാട്ടര്‍ പ്രജക്റ്റിന്റെ ശിലാ സ്ഥാപനം ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് പി ബി അബ്ദുല്‍ റസാഖ് ഹാജി നിര്‍വ്വഹിക്കും.
വൈകിട്ട് അഞ്ചിന് പ്രവാസി കൂട്ടായ്മ സി അബ്ദുല്ല മുസ്‌ലിയാരുടെ
അധ്യക്ഷതയില്‍ സംസ്ഥാന പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ
ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന് മഖാം പരിസരത്ത് നടക്കുന്ന
ഖത്മുല്‍ ഖുര്‍ആന്‍ സദസ്സില്‍ സ്വാലിഹ് സഅദി തളിപറമ്പ പ്രാര്‍ഥന നടത്തും.
തുടര്‍ന്ന് നടക്കുന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ സി.പി മുഹമ്മദ് കുഞ്ഞി
മുസ്‌ലിയാര്‍ മഞ്ഞനാടി ഉസ്താദ് പ്രാര്‍ഥന നടത്തും. സയ്യിദ് ഫസല്‍ കോയമ്മ
തങ്ങള്‍ കുറാ നതൃത്വം നല്‍കും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്്‌ബോധനം
നടത്തും.
ജൂലൈ 31 ന് രാവിലെ 8.30 ന് ഹിമമി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ഹാജി അമീറലി
ചൂരിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം
ചെയ്യും.10.30 ന് ഫിഖ്ഹ് സെമിനാര്‍ എ.എം കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍
ആലമ്പാടിയുടെ അധ്യക്ഷതയില്‍ എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ ഉദ്ഘാടനം
ചെയ്യും.
മുഹിമ്മാത്ത് മെഡിക്കല്‍ ക്യാമ്പ്


പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ നലാം ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മുഹിമ്മാത്ത് ക്യാമ്പസില്‍ ഏനപ്പോയ മെഡിക്കല്‍ കോളേജിന്റെ
സഹകരണത്തടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. അഡ്വ. സി.എച്ച് കുഞ്ഞമ്പു
എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്
അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, എ.കെ.ഇസ്സുദ്ദീന്‍
സഖാഫി, സി.അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മൂസ
സഖാഫി കളത്തൂര്‍, അന്തുഞ്ഞി മൊഗര്‍, പി.ഇബ്രാഹീം, ഉമര്‍ സഖാഫി, സി.എന്‍
അബ്ദുലല്‍ ഖാദിര്‍ മാസ്റ്റര്‍ തുടങ്ഹിയവര്‍ സംബന്ധിച്ചു.
ജനറല്‍ മെഡിസിന്‍, ഇ.എന്‍.റ്റി, കണ്ണ്, ഡെന്റല്‍, എല്ല്, സ്ത്രീ രോഗം,
ശിശു രോഗം തുടങ്ങിയ വാഭാഗങ്ങളിലായി 600 ലേറെ രോഗികള്‍ പരിശോധനക്കെത്തി.
സൗജന്യ മരുന്നും തുടര്‍ ചികിത്സയും ലഭ്യമാക്കും.