Monday, January 24, 2011

സയ്യിദ് ഫസല്‍ കുറാ തങ്ങള്‍ ഉള്ളാള്‍ നായിബ് ഖാസിയായി ചുമതലയേറ്റു


മംഗലാപുരം: ഉള്ളാള്‍ സംയ്കത ജമാഅത്തിന്റെയും കര്‍ണാടകയിലേയും കേരളത്തിലെയും നിരവധി മഹല്ലുകളുടെയും ഖാസിയായ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരിയുടെ സഹ ഖാസിയായി (നായിബ് ഖാസി) പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുറാ ചുമതലയേറ്റു. ഉള്ളാളില്‍ നൂറുകണക്കിനു പണ്ഡിതരും സയ്യിദുമാരും അണി നിരന്ന പൊതു സമ്മേളനത്തില്‍ താജുല്‍ ഉലമ തന്നെയാണ് കുറാ തങ്ങളെ നായിബ് ഖാസിയായി പ്രഖ്യാപിച്ച് തലപ്പാവണിയിച്ചത്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ചെയ്ത് സ്ഥാപന വസ്ത്രം അണിയിച്ചു. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ് മോനു ഹാജി സ്വാഗതം പറഞ്ഞു.

എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍, സയ്യിദ് അതാവുല്ല തങ്ങള്‍ ഉദ്യാവര്‍, സയ്യിദ് ചെറു കുഞ്ഞിക്കോയ തങ്ങള്‍, ഉജിറ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍, യു.ടി ഖാദിര്‍ എം.എല്‍.എ, എസ്.വൈ.എസ് കേരള സംസ്ഥാന സെക്രട്ടറി പോരോട് അബ്ദു റഹ്മാന്‍ സഖാഫി, കര്‍ണാടക വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ഉസ്മാന്‍, മുഹമ്മദ് മസൂദ്, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബൂസുഫ്യാന്‍ മദനി, കെ.പി ഹുസൈന്‍ സഅദി, ഉസ്മാന്‍ ഹാജി മിത്തൂര്‍, അബ്ദുല്‍ ഹമീദ് ഹാജി ഉച്ചില, തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, സുബൈര്‍ മാങ്ങാട്, സിങ്കാരി ഹാജി, കുറാ ജമാഅത്ത് പ്രസിഡന്റ് അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ ഷാളണിയിച്ചു.

സേവന രംഗത്ത് 60 വര്‍ഷം പിന്നിടുന്ന താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ ധീര നേതൃത്വത്തിന്‍ കീഴില്‍ ഉള്ളാള്‍ ജമാഅത്തിന്റെയും സംയുക്ത ജമാഅത്തിന്റയും പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് താജുല്‍ ഉസമയുടെ മകന്‍ കൂടിയായ കുറാ തങ്ങളെ നായിബ് ഖാസിയായി നിയമിച്ചത്.



സി.കെ മേനോന്‍ കോഴിക്കോട്ട് മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നു


മനാമ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സി.കെ മേനോന്‍ കേരളത്തില്‍ മുസ്‌ലിം പള്ളി പണിയുന്നു. കോഴിക്കോടാണ് പള്ളി നിര്‍മ്മിക്കുന്നത്. ‘ പള്ളിയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കയാണ്. രണ്ട്, മൂന്ന് മാസത്തിന് ശേഷം നിര്‍മ്മാണം പൂര്‍ത്തിയാകും. ഒരേസമയം 400 പേര്‍ക്ക പള്ളിയില്‍ ആരാധന നടത്താന്‍ സൗകര്യമുണ്ടാവും’ മേനോന്‍ പറഞ്ഞു.

1200 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹിന്ദുസമുദായക്കാരന്‍ കേരളത്തില്‍ മുസ്്‌ലിം പള്ളി നിര്‍മിക്കുന്നത് ആദ്യമായാണെന്ന് മേനോന്‍ അവകാശപ്പെട്ടു. എട്ടാം നൂറ്റാണ്ടില്‍ ചേരമന്‍ രാജാവ് രാമവര്‍മ്മ കുലശേഖരയാണ് മുസ്‌ലിംകള്‍ക്കായി പള്ളി നിര്‍മ്മിച്ചത്. ഇതാണ് ആദ്യത്തെയും അവസാനത്തേതുമായി ഹിന്ദുമത വിശ്വാസി നിര്‍മ്മിച്ച പള്ളി.

പള്ളി നിര്‍മിക്കുന്നതിനു മുസ്്‌ലിം പണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി തേടിയിട്ടുണ്ട്. ‘ ദൈവം ഒന്ന് മാത്രമേയുള്ളൂ. മറ്റ് മതങ്ങളുടെ ഗുണത്തിനായി പ്രവര്‍ത്തിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണ്’ - മേനോന്‍ വ്യക്തമാക്കി.

പള്ളി നിര്‍മ്മാണത്തിന് അനുകൂലമായ കത്ത് മുസ് ലിം നേതാക്കളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എല്ലാവരും പദ്ധതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മുസ് ലിം പള്ളിക്ക് ശേഷം കൃസ്ത്യന്‍
പള്ളി നിര്‍മ്മിക്കാനും മേനോന് പദ്ധതിയുണ്ട്. ചര്‍ച്ചിനുള്ള സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നും പക്ഷെ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദോഹ ആസ്ഥാനമായുള്ള ബെഹ്‌സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് മേനോന്‍. 2006ലെ പ്രവാസി ഭാരതീയ അവാര്‍ഡും 2007ല്‍ സാമൂഹികസേവനത്തിന് പത്മശ്രീ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു
.